ഒറ്റക്കായി – എല്ലാം മാറുകയാണ്


എല്ലാം മാറുകയാണ്  … കാലം , ശീലങ്ങള്‍ , ചിന്തകള്‍  അങ്ങനെ ജീവിതവും   … മരണത്തിനുപോലും  മാറ്റത്തിനു വിധേയമാകേണ്ടിവരുന്നു  .. ജീവിതം പലപ്പോഴും വിചിത്രമാണ് ..  നമുക്കിഷ്ടമില്ലാത്തത്  അനിഷ്ടത്തോടെയെങ്കിലും നമ്മെക്കൊണ്ട് ചെയ്യിക്കും  … സ്വയം കാരണങ്ങള്‍ കണ്ടെത്തി എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ ചിലപ്പോളെല്ലാം ശ്രമിക്കും …” എന്ത് ചെയ്യാന്‍ കാലം നമ്മെ എത്തിച്ചിരിക്കുന്നത് കുറെ നിസഹായതകളിലെക്കന്നു”  പറഞ്ഞു  സ്വയം ആശ്വസിക്കാന്‍ ശ്രമിക്കും … പലപ്പോഴും അതൊരളവില്‍ക്കവിഞ്ഞ സ്വയം ന്യായീകരണങ്ങള്‍  ആകാറുണ്ട് …

 

 

നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ സെക്രട്ടരിയെട്ട് ഉപരോധതിലേക്ക്  കാഴ്ചക്കാരന്റെ കണ്ണില്‍ എത്തിയതായിരുന്നു ഈയടുത്ത ദിവസം ..  പതിനഞ്ചു ലക്ഷത്തിന്റെ കൊച്ചു കാറില്‍ ഒരു പാവപ്പെട്ട കര്‍ഷകന്‍  നീങ്ങിയടുക്കുന്നത് നോക്കിനില്‍ക്കുന്നതിനിടെ പതിവില്ലാതെ മൊബൈല്‍ ശബ്ദിച്ചു  … സുഹൃത്തിന്റെ അച്ഛന്റെ മരണവാര്‍ത്തയായിരുന്നു അത്  …   ഫീനിക്സ് പക്ഷിയുടെ ചിറകുകള്‍ ഒരു നിമിഷത്തേക്ക് ദൈവമെനിക്ക് കടം തന്നിരുന്നെങ്കില്‍ എന്നോര്‍ത്ത നിമിഷമായിരുന്നുവത്  …  

ഓര്‍ക്കുകയായിരുന്നു  ……

എപ്പഴോ പറഞ്ഞത്  ഓര്‍മ്മയിലിന്നും നില്‍ക്കുന്നു ..

  ജിവിതത്തില്‍ മൂന്നവസ്ഥകളാണുള്ളത്   ” ആവശ്യം , അത്യാവശ്യം അനാവശ്യം ” ..
പുതിയത് എന്തെങ്കിലും മുന്നിലെക്കെതുംപോള്‍ ആലോചിക്കുക  , അത്  ആവശ്യമാണോ . അത്യാവശ്യമാണോ അതോ അനാവശ്യമാണോയെന്ന്  … എന്നിട്ട് തീരുമാനിക്കുക  ..
കേട്ടിരിക്കാന്‍ തോന്നുന്ന കുലീനമായ  സംഭാഷണശൈലി , ആരെയും വ്യക്തിഹത്യ നടത്താത്ത സംഭാഷണം അതുകൊണ്ടൊക്കെത്തന്നെ  അവസാനമായി ഒന്ന് പോണമെന്നുണ്ടായിരുന്നു  …

നാട്ടിലെ ഒരു സാധാരണ  മരണവീട് ഓര്‍മ്മയില്‍ വന്നു …   ധ്രിതിയില്‍ കെട്ടിയുണ്ടാക്കിയ പന്തലിനു താഴെ എങ്ങു നിന്നൊക്കെയോ മരണവിവരം അറിഞ്ഞെത്തുന്നവര്‍ ..ഇടക്കിടെ അലക്ഷ്യമായി അടിക്കുന്ന മൊബൈല്‍ …എങ്ങുമടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ ….. മരിച്ചയാളെപ്പറ്റി നല്ലത് മാത്രം പറഞ്ഞുകൊണ്ട് അറിയാത്തവര്‍ പോലും … വന്നവര്‍ക്ക്  കുടിക്കാനായി എടുത്തു വെച്ചിരിക്കുന്ന ചായ കെറ്റില്‍ … എല്ലാത്തിനും മീതെ അലറിക്കരഞ്ഞുകൊണ്ട് മരിച്ചയാളുടെ ഉറ്റവര്‍ … ഒരുപാട് നേരം കരഞ്ഞതുകൊണ്ട് ശബ്ദം വറ്റി വരണ്ടിരിക്കും … എങ്ങുമെങ്ങും കരച്ചിലുകള്‍ മാത്രം …  അതിനടുത്തായി  നെടുനീളന്‍  ഒറ്റ വാഴയിലയില്‍  കുളിപ്പിച്ച്  തെക്കോട്ട്‌  അണിയിച്ചു കിടത്തിയ പരേതന്‍ …  തലയ്ക്കു മീതെ പാതി വെട്ടിയ തേങ്ങയില്‍ ഒരു തിരി നല്ലെണ്ണയുടെ ആത്മാവും വഹിച്ചു അങ്ങനെ കത്തുന്നുണ്ടാകും .. എങ്ങുമെങ്ങും തലങ്ങുംവിലങ്ങും മണം പരത്തി അഗര്‍ബതികളും ..

മനസ്സില്‍   അത്തരമൊരു ചിത്രത്തിന്റെ  അകമ്പടിയോടെ ചെന്നുകേറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി  …  ചെന്നുകേറിയ പാടെ സ്വീകരിച്ചിരുത്തി …  അടക്കിപ്പിടിച്ച ശബ്ധത്തില്‍ ആരോ  പറഞ്ഞു

”  പ്രതീക്ഷിച്ചിരുന്നു … ഇത്തിരി നേരത്തെ ആയിപ്പോയി … ഒരു കണക്കിന് നന്നായി  …ആരെയും ബുധിമുട്ടിപ്പിച്ചില്ലാലോ ”   

” രക്തം പമ്പ് ചെയ്യുന്നത് പത്ത് ശതമാനം ആയിച്ചുരുങ്ങിയിരുന്നു ഡാ   ”  ഈയിടെ വാങ്ങിയ ഫ്ലാറ്റില്‍ ഒന്ന് വരണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു പക്ഷെ …  ഇനി എല്ലാം ഞാന്‍ നോക്കണം … ഒറ്റക്കായി … അച്ഛന് ഇഷ്ട്ടപ്പെട്ട താറാവ്  ഒന്നുകൂടെ കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു .. കൊളസ്ട്രോള്‍ ആലോചിച്ചു കൊടുത്തിരുന്നില്ല … അല്ല   എല്ലാം  അച്ഛന്റെ നല്ലതിന് വേണ്ടിയായിരുന്നു  … ഇനി എല്ലാത്തിനും ഞാന്‍ മാത്രം … .. ഒറ്റക്കായി

അതിനിടയില്‍ അമ്മ വന്നു … ഒരു  സമാശ്വാസത്തോടെ പറഞ്ഞു …  

” നന്നായി ആരെയും ബുദ്ധിമുട്ടിച്ചില്ല  … ഇനിയിപ്പോ എനിക്ക്  ആരുണ്ട്  .. ആണ്മക്കളെ  കേട്ടിച്ചതോടെ അവരായി അവരുടെ പാടായി … ഇവിടെ ഞാന്‍ ഒറ്റക്കാവും  ആ  ഇനി ജോലിക്ക്  പോകുമ്പോ വീടടച്ചു സമാധാനായി പോകാം .. അല്ലെങ്കില്‍ അവന്റെ അച്ഛനെ നോക്കാനായി  ആരെയെങ്കിലും നിര്‍ത്തണം  ”  … ഒറ്റക്കായി  ..   ബുദ്ധിമുട്ടി ഇതുവരെ വന്നതില്‍ സന്തോഷം  അതും പറഞ്ഞു അവര്‍ ആരോടോ  സംസാരിക്കാന്‍ പോയി  …

അതിനിടയില്‍ അവന്റെ അനുജത്തി വന്നു ” കലങ്ങിയ കണ്ണോടെ അവള്‍പറഞ്ഞു ” എനിക്ക്  ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നതാണ്  ..പക്ഷെ ഇനി ……ഒറ്റക്കായി  ..  

ആരൊക്കെയോ  ഇടക്ക്  വരുന്നുണ്ട് , പോകുന്നുണ്ട്  …  തെളിഞ്ഞ  അന്തരീക്ഷം  .. ഇടക്ക്  അമര്‍ത്തിപ്പിടിച്ച ചില  നര്‍മ്മ സംഭാഷണങ്ങള്‍  … ശരിക്കും പറഞ്ഞാല്‍ മരിച്ച ആള്‍ കാണുന്നെങ്കില്‍ നല്ലൊരു പ്രസന്നമയമായ അന്തരീക്ഷം  … കൂട്ടകരചിലോ , അഭിനയ മുഹൂര്‍ത്തമോ ഇല്ലാതെ നല്ലൊരു വിട വാങ്ങല്‍  …

അതിനിടയില്‍ അവന്റെ ഭാര്യ വന്നു … കല്യാണം കഴിഞ്ഞു രണ്ടു മാസമേ ആകുന്നുള്ളൂ … പഴയ കാലം ആയിരുന്നെങ്കില്‍ പറഞ്ഞേനെ , കെട്ടിയ പെണ്ണിന്റെ ഭൌശു  കൊണ്ടാണ് ഏതൊക്കെ സംഭവിച്ചത് എന്ന് … അവള്‍ വന്നു  …. സാധാരണ കാണാറുള്ള പരിചയം അതികം പുറത്തു കാണിക്കാതെ പറഞ്ഞു തുടങ്ങി  ….

”  അച്ഛന്‍ യാതൊരു ശല്യവും ഉണ്ടാക്കിയിരുന്നില്ല  …. റിട്ടയര്‍ ചെയ്തു നാലഞ്ചു വര്ഷം ആയെങ്കിലും  ചിരിച്ചതും സമാധാനവുമായ പ്രകൃതമായിരുന്നു … ആ   അതികം കിടന്നില്ലല്ലോ . നന്നായി “
വിവരം അറിഞ്ഞ ഉടന്‍  ഞങ്ങള്‍ ഓടിപ്പിടിച്ച് വരികയായിരുന്നു  … അവിടെ എന്തൊക്കെ ആയോ എന്തോ … ഈ മാസം പത്തിന് ഒരു പ്രോജക്റ്റ് റിലീസ് ഉണ്ട് … സെക്കണ്ട് പാര്‍ട്ടും ഫൈനലും ഈ മന്ത് തീര്‍ക്കണം ..ഇതിന്റെ പെര്‍ഫോമന്‍സ് നോക്കി ഒരു ഓണ്‍ സൈറ്റ് തരാമെന്ന് മാനജേര്‍ പ്രോമിസ് ചെയ്തിരുന്നതാണ് …ഇനിയിപ്പോ  പക്ഷെ .. എത്രയുംപെട്ടെന്ന് തിരിച്ചെത്തി  കമ്പയിന്‍ ചെയ്‌താല്‍ ചിലപ്പോതീര്‍ക്കാം  …  പതിനാറു ദിവസം നീണ്ട നില്‍ക്കുന്ന ചടങ്ങൊക്കെ മെനക്കേടാണ്  .. ഇന്നത്തെ ക്കാലത്ത് ആര്‍ക്കാ സമയം …  ലീവ് പോലും അതികം തരാന്‍ പറ്റില്ല എന്നാണ് മാനേജര്‍ പറഞ്ഞത്  …രണ്ടാളും ഒരെപ്രോജക്ടിലണല്ലോ  … എത്രയുംപെട്ടെന്ന്  തിരിച്ചെത്തിയാല്‍  ..  ഓണ്‍സൈറ്റ്  പോകുന്നതിനു മുന്‍പ് കുഞ്ഞുണ്ടായാല്‍ അച്ഛനെ എല്പ്പിക്കാമെന്ന് കണക്കുകൂട്ടിയിരുന്നതാണ് ഇനിയിപ്പോ  … ഹ്മം ഒറ്റക്കായി …

ചടങ്ങിനു വന്നിരുന്ന ഏതോ അടുത്ത ബന്ധു തിരിച്ചു ചെല്ലാനുള്ള വിമാന ടിക്കറ്റ് ശരിയാകാത്തതിന്റെ വിഷമത്തില്‍ അവിടെ നടക്കുന്നുണ്ടായിരുന്നു .. “രണ്ടു ദിവസം മുന്‍പായിരുന്നെങ്കില്‍ കിട്ടിയേനെ ഇതിപ്പോ ”  .. മോളവിടെ ഒറ്റക്കാണ്  …

അതിനിടയില്‍ അവന്‍ വന്നു … ” അമ്മയെ ഒറ്റക്കാക്കി പോകാന്‍ പോകുന്നതിന്റെ വിഷമം  പങ്കുവെച്ചു  .. ഈ കാലത്ത് ജോലിയും പ്രോജെക്ട്ടും കളഞ്ഞു അമ്മയെ നോക്കാന്‍ വരുന്നതിലെ  പ്രാക്റ്റിക്കല്‍ വശങ്ങളെക്കുറിച്ച് ബോധവാനായി  …കുറെ സംസാരിച്ചു … ഒടുക്കം പറഞ്ഞു  ഞാന്‍ എന്ത് ചെയ്യനാട .. ഈ കാലത്ത് രണ്ടു പേര്‍ക്കും ജോലി ഇല്ലാതെ എങ്ങനെ മുന്നോട്ടു പോകാനാ … അമ്മക്ക് വേണമെങ്കില്‍ ജോലി മതിയാക്കി അങ്ങോട്ട്‌ വരാം … പക്ഷെ ഇങ്ങനെ പോയാല്‍ അടീഷണല്‍ ദയരക്ട്ടര്‍  ആയി വിരമിക്കാം … പെന്‍ഷനും ഡബിള്‍ ആകും ….അപ്പൊ അമ്മ ഇവിടെ തുടരുന്നതാണ് നല്ലത്  … അല്ലെങ്കിലും നമ്മള്‍ ജീവിചിരിക്കുന്നവരെപറ്റിയേ   നോക്കാവൂ എന്നച്ചനും പറഞ്ഞിട്ടുണ്ട് … പക്ഷെ ഇനി ഞാന്‍ ഒറ്റക്കായല്ലോ എന്നോര്‍ക്കുമ്പോള്‍ …ഒന്ന് നോക്കിയാല്‍ ശരിയാണല്ലോ …    

മരിക്കാന്‍ പോകുന്നവര്‍ ജീവിചിരിക്കുനവരെ ഓര്‍ത്തു വ്യസനിക്കുന്നു … ജീവിച്ചിരിക്കുന്നവര്‍ അവരെ ഒറ്റക്കാക്കിപ്പോയതില്‍   വ്യസനിക്കുന്നു ….

 സ്വയം കാരണങ്ങള്‍ കണ്ടെത്തി എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ ചിലപ്പോളെല്ലാം ശ്രമിക്കുംമ്പോള്‍  …” കാലം നമ്മെ എത്തിച്ചിരിക്കുന്നത് കുറെ നിസഹായതകളിലെക്കന്നു”  പറഞ്ഞു  സ്വയം ആശ്വസിക്കാന്‍ നമ്മളില്‍ ഒരുപാട് പേര്‍ … അടിസ്ഥാനപരമായി  എല്ലാവരും സ്വാര്‍ത്ഥരും  …

സജിത്ത്   ,    https://www.facebook.com/iamlikethisbloger

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in കഥ/കവിത. Bookmark the permalink.